2010 ഡിസംബർ 28, ചൊവ്വാഴ്ച

ശൂന്യത മാത്രം അവശേഷിക്കുമ്പോള്‍




ഉന്മാദം; ഉള്ളിലെരിയുന്ന
കനലുകളുടെ രൂപമാറ്റം.
സാന്ത്വനങ്ങള്‍ അഗ്നികുണ്ഠ്ത്തിലെ
വെറും ഈയാംപാറ്റകള്‍

ഒഴുകിയെത്തിയ ശീലുകള്‍
കരിന്തിരികളായി കെട്ടടങ്ങി!
തേങ്ങലുകള്‍ മനസ്സിലെ
തടവറകളിലകപ്പെടുന്നു.

രാവുകളുടെ ദൈര്‍ഘ്യത്തില്‍
സ്വപ്നമാകുന്ന നിദ്രകള്‍.
പകലുകള്‍ വിഷാദങ്ങള്‍ക്ക്
വഴിമാറുന്നൂ.

ഇവിടെ,
ആവര്ത്തനങ്ങള്‍ക്ക് വിരസത
ഇനിയും പീഡനങ്ങള്‍ക്ക്
അറുതിയായില്ല.

എന്റെ ദുഃഖങ്ങള്‍
പളുങ്കുപാത്രത്തില്‍ തട്ടിചിതറുന്നു.
വാരിയെടുത്ത മുത്തുകള്‍
കയ്യിലൊതുങ്ങുന്നില്ല.

വീചികളിലെവിടെയോ
കടലിരമ്പം.
തുറന്നുവെച്ച ഹൃദയം
കണ്ണുചിമ്മി.

ശൂന്യത മാത്രം
അവശേഷിക്കുമ്പോള്‍
ഉള്ളിലെരിയുന്ന കനലുകളുടെ
രൂപമാറ്റം, ഉന്മാദം….

അഭിനവ ദ്രൌപദീയം




ദ്രൌപദി വീണ്ടും ഏകയായി…
കല്യാണസൌഗന്ധികം പറിക്കാന്‍ പോയ
ഭീമസേനന്‍ ഇതുവരെ എത്തിയില്ല.
ഗ്വാണ്ടാനാമോയിലെ തടവറകളില്‍
ഭീകരവാദിയായി മുദ്രകുത്തി
ഭീമസേനനകപ്പെട്ടത് ഇനിയും
ദ്രൌപദി അറിഞ്ഞില്ല.

ഗാണ്ഡീവധാരിയായ അര്‍ജുനന്റെ
ബാണങ്ങളിനിയും പുറത്തെടുത്തില്ല.
ഉന്നം തെറ്റാത്ത ഓര്‍മകളുടെ അറകളില്‍
വിജയന് വീണ്ടും ലക്‌ഷ്യം പിഴക്കുന്നു.
വിറയ്ക്കുന്ന കൈകളില്‍നിന്ന്
ആയുധം വീണതോര്ത്ത്
നരന്‍ വീണ്ടും നടുങ്ങുന്നു…
ദ്രൌപദി കാതോര്‍ത്തിരുന്നു
നകുല സഹദേവന്‍മാര്‍
സയാമീസ് ഇരട്ടകളായിരുന്നുവെന്നു
ഇപ്പോഴാണ് പാഞ്ചാലി അറിയുന്നത്.
ഇറാഖിലേക്ക് തേര് തെളിക്കണമെന്ന
ദുര്യോധനന്റെ കല്പനകള്‍ക്ക് കാതോര്‍ത്ത
അവരുടെ പതിതാവസ്ഥ അപ്പോഴാണ്‌
പാണ്ഡവപത്നി തിരിച്ചറിഞ്ഞത്…

കഷ്ടം! ഈയവസ്ഥയിലും
തന്നെ കൈവിടുന്ന കൃഷ്ണനെയോര്ത്ത്
നടുങ്ങിയതും കൃഷ്ണ തന്നെയായിരുന്നു.
യുദ്ധഭൂമിയിലെ ദുരന്തസാക്ഷികളുടെ
വിലാപം സഹിക്കവയാതെ വേടന്റെ
മുനകൂര്‍ത്ത അന്പുകള്‍ക്കായി കാത്തിരിക്കുന്ന
കണ്ണനെ അവള്ക്കറിയില്ലായിരുന്നു .

എങ്കിലും അവളൊന്നറിയുന്നു,
തന്നെ വെച്ച് ചൂതാടുന്ന
യുധിഷ്ടിരന്റെ നിസ്സഹായത;
അതോ കാപട്യമോ ?
മാനഭംഗപ്പെടുത്തുന്ന ദുശ്ശാസനന്റെ
കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍
ധര്മപുത്രര്‍ക്ക് ആവുന്നില്ല…

എങ്കിലും വരുമെന്നോര്‍ത്ത
വായുപുത്രനിനിയും വന്നില്ല…
വരില്ലെന്ന് ദ്രൌപദിക്കറിയില്ലായിരുന്നു…

സ്ത്രീപക്ഷ ചിന്തകള്‍…



സ്ത്രീ ശക്തയാകുന്നത് എപ്പോള്‍?

നേരമൊരുപാടായി ചിന്തിക്കുന്നു…

സ്വന്തം ഉദരത്തില്‍ ജീവന്‍ കണികയെ
നൊമ്പരപ്പെടുത്താതെ ഊട്ടിവളര്‍ത്തി
പേറ്റു നോവറിഞ്ഞ അമ്മയുടെ നേരിനോ

അതോ വാശി പിടിക്കും അനിയനെ
ആന കളിപ്പിച്ചും തോറ്റുകൊടുത്തും
സ്നേഹിച്ച നേര്പെങ്ങളുടെ നീതിയ്ക്കോ

താലോലിച്ചും കൊഞ്ചിച്ചും
ഏതു ചെയ്തികള്‍ക്കും അരു നിന്നും
വഷളാക്കിയ മുത്തശ്ശിയുടെ ലാളനക്കോ

കാ
മ്പസിന്റെ പടിവാതില്‍ക്കല്‍
മാറില്‍ ചേര്‍ത്തുവെച്ച താളുകള്‍ക്കിടയില്‍ പ്രേമം
കൈമാറിയ പ്രണയിനിയുടെ നൊ
മ്പരത്തിനോ

ആടിയുലയും ജീവിതനൌകയെ ശാന്തമായി
തീര
ത്തടുപ്പിക്കാന്‍ പരിശ്രമിച്ച
സ്വന്തം പാതിയുടെ ആത്മത്യാഗത്തിനോ

പൊടിഞ്ഞ വിയര്‍പ്പുകണികള്‍
കുഞ്ഞിളം കൈകളാല്‍ ഒപ്പിയെടുത്ത
അരുമ മകളുടെ സ്നേഹത്തിന്‍ സ്പര്‍ശമോ


എന്തായിരിക്കാം കാരണം?

സ്ത്രൈണതയുടെ സമസ്ത ഭാവങ്ങള്‍ക്ക് മുന്നില്‍
പുരുഷന്‍ ദുര്‍ബലനാകു
മ്പോഴായിരിക്കാം
സ്ത്രീ ശക്തയാകുന്നത്
അഥവാ ശക്തിയാകുന്നത്…

കല്ലെറിഞ്ഞു കൊല്ലുക; പാപം ചെയ്യാത്തവര്‍….



പ്രവാസത്തിന്റെ
ഗന്ധകഭൂമിയില്‍
പ്രത്യക്ഷപ്പെട്ട
വികാരദാഹി

ചാറ്റിങ്ങും
കാളിങ്ങും
ആത്മരതിയാക്കി
അഭയം പ്രാപിച്ചവള്‍….

ഇവള്‍ നടത്തുന്നത്
ചീറ്റിംഗ് ..
സ്വന്തം കണവനെ
വിഡ്ഡിയാക്കുന്ന …..

ഒഴിഞ്ഞുമാറുന്നവനെ
ഒഴിയാബാധയായി
ആവാഹിക്കാന്‍
ശ്രമിക്കുന്നവള്‍….

ഇവളേക്കാള്‍
എത്രയോ ഭേദം
അന്നത്തിനായി
മാനം വില്‍ക്കുന്നവള്‍…

തിരിച്ചറിയുക
ഇവളെ മാറ്റിനിര്‍ത്തുക
കല്ലെറിഞ്ഞു കൊല്ലുക
പാപം ചെയ്യാത്തവര്‍….

പ്രത്യാശയറ്റ പ്രവാസം…













മോഹങ്ങള്‍
മൃതിയടയുമ്പോള്‍

മൃതിയെ കാമിക്കണമെന്നുണ്ട്
കാമം മോഹമാകുമ്പോഴോ?

ബന്ധങ്ങള്‍ അന്യമാകുമ്പോള്‍
അന്യതയെ അകറ്റണമെന്നുണ്ട്
അകല്‍ച്ച ബന്ധങ്ങള്‍ക്കാകുമ്പോഴോ?

വെറുപ്പ് സ്നേഹമാകുമ്പോള്‍
സ്നേഹത്തെ പുല്കണമെന്നുണ്ട്
പുല്കേണ്ടത് വെറുപ്പാകുമ്പോഴോ?

നുണകള്‍ സത്യങ്ങളാകുമ്പോള്‍
സത്യത്തെ ആവാഹിക്കണമെന്നുണ്ട്
ആവാഹിക്കപ്പെടുന്നത് നുണകളാകുമ്പോഴോ?

ജീവിതം മടുക്കുമ്പോള്‍
മടുപ്പിനെ ഒഴിവാക്കണമെന്നുണ്ട്
ഒഴിവാക്കേണ്ടത് ജീവിതത്തെ തന്നെയോ ?!!